ഇന്ത്യൻ ക്രിക്കറ്റ് ലോകത്തും സിവിൽ സർവീസ് മേഖലയിലും ഒരേപോലെ വിസ്മയം തീർത്ത അപൂർവ പ്രതിഭയാണ് അമയ് ഖുറാസിയ (Amay Khurasiya). പഠിച്ചാൽ ഐഎഎസ്, കളിച്ചാൽ ടീം ഇന്ത്യ എന്ന ലെവലിൽ കാണിച്ച മുൻ താരം കേരള ക്രിക്കറ്റ് ടീമിനെ രഞ്ജി ട്രോഫിയുടെ ഫൈനൽ വരെ എത്തിച്ച മുഖ്യ പരിശീലകൻ കൂടിയാണ്.
മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ അമയ് ഖുറാസിയ 17-ാം വയസ്സിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, 1999-ൽ ശ്രീലങ്കയ്ക്കെതിരായ പെപ്സി കപ്പിലൂടെ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും കഠിനമായ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷ പാസായിരുന്നു.
ഉന്നത വിജയം നേടിയിട്ടും പദവികളേക്കാൾ ക്രിക്കറ്റിനെ പ്രണയിച്ച അമയ് ഖുറാസിയ കളിത്തട്ടിൽ തുടരാൻ തീരുമാനിച്ചു. 2025 ഫെബ്രുവരി 22 വരെ അദ്ദേഹം ഇന്ത്യൻ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പിൽ ഇൻസ്പെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അക്കാലത്ത് ഇതിഹാസ താരം വിനോദ് കാംബ്ലിയുടെ പിൻഗാമിയെന്ന് അറിയപ്പെട്ടിരുന്ന ഖുറാസിയ ശ്രീലങ്കയ്ക്കെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 45 പന്തിൽ 57 റൺസ് അടിച്ചുകൂട്ടി സ്വപ്നതുല്യമായ തുടക്കമാണ് കുറിച്ചത്.





