വരുമാനം ഇടിഞ്ഞതോടെ ബസ് ജീവനക്കാർക്ക് കൃത്യമായ ശമ്പളം നൽകാൻ പോലും ഉടമകൾക്ക് കഴിയുന്നില്ല
തൃശൂർ ജില്ലയിലെ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തലാക്കാൻ ഒരുങ്ങുന്നു. കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യം നൽകുന്ന പ്രിയദർശിനി പദ്ധതി നിലവിൽ വന്നതിനുശേഷം വരുമാനം കുറഞ്ഞതിനെ തുടർന്നാണിത് . ഇതിന്റെ ഭാഗമായി ജൂലൈ ഒന്നോടെ ബസുടമകൾ മോട്ടർ വാഹന വകുപ്പിന് ‘ജി ഫോം’ സമർപ്പിക്കും. നിശ്ചിത കാലയളവിൽ വാഹനം റോഡിലിറക്കില്ലെന്ന് അധികൃതരെ മുൻകൂട്ടി അറിയിക്കുന്ന സംവിധാനമാണിത്. ജി ഫോം സമർപ്പിക്കുന്നതിലൂടെ ബസുകളുടെ റോഡ് നികുതി ഒഴിവാക്കാൻ സാധിക്കും.
ബസുകളുടെ ടാക്സ് അടയ്ക്കേണ്ട രണ്ടാമത്തെ ക്വാർട്ടർ കാലാവധി ജൂൺ 30-ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബസുടമകൾ അടിയന്തരമായി ജി ഫോം നൽകാൻ തീരുമാനിച്ചതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. പ്രദീപ് അറിയിച്ചു. പത്ത് ബസുകൾ ഇതിനോടകം തന്നെ ഫോം നൽകിക്കഴിഞ്ഞു.
‘പ്രിയദർശിനി’ വന്നതിനുശേഷം ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ ബസുകൾക്കും കളക്ഷൻ പകുതിയായി കുറഞ്ഞിരിക്കുകയാണ്. കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ നേരിട്ട് സർവീസ് നടത്താത്ത റൂട്ടുകളിൽ പോലും യാത്രക്കാർ കണക്ഷൻ ബസ് ഉപയോഗിച്ച് സൗജന്യയാത്ര നടത്തുന്നത് സ്വകാര്യ ബസുകളെ പ്രതികൂലമായി ബാധിച്ചതായി ബസ്സുടമകൾ ആരോപിക്കുന്നു. മെഡിക്കൽ കോളേജ് റൂട്ടിൽ പ്രിയദർശിനി സർവീസുകൾ കൂടിയതോടെ ഈ മേഖലയിൽ ഓടിയിരുന്ന സ്വകാര്യ ബസുകൾ നഷ്ടത്തിലായി.
‘അസ്വാഭാവികമായി ഒന്നുമില്ല; കേസെടുക്കേണ്ട ആവശ്യമില്ല; തലയിൽ പായസം വീണതിൽ മന്ത്രി ബിന്ദു കൃഷ്ണ
അസ്വാഭാവികമായി ഒന്നും തന്നെ ആ കാര്യത്തിലില്ലെന്നും അത് കണ്ട ലോകമെമ്പാടുമുള്ള ആളുകൾക്കും അക്കാര്യത്തിൽ ബോധ്യമുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു
സ്ത്രീകൾക്ക് സൗജന്യയാത്ര നൽകികൊണ്ടുള്ള പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ തലയിൽ പായസം വീണ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. അസ്വാഭാവികമായി ഒന്നും തന്നെ ആ കാര്യത്തിലില്ലെന്നും അത് കണ്ട ലോകമെമ്പാടുമുള്ള ആളുകൾക്കും അക്കാര്യത്തിൽ ബോധ്യമുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
‘അന്വേഷണത്തിന്റെ ആവശ്യമില്ല. അതിന് എനിക്ക് പരാതിയില്ല. ബോധപൂർവം ചെയ്യുമ്പോഴാണ് പരാതി നൽകേണ്ടത്. അബദ്ധത്തിൽ ആർക്കും എവിടെയും ഒരു ആൾക്കൂട്ടത്തിൽ സംഭവിക്കാം. സന്തോഷമുള്ള നിമിഷത്തിൽ ആ സന്തോഷം പങ്കിടാൻ പായസം കൊണ്ടുവന്നു. അത് ആൾക്കൂട്ടത്തിൽ ആയതുകൊണ്ട് കൈത്തട്ടിപ്പോയി. അത് ഇത്ര വലിയ സംഭവം ആക്കാനെന്താണ് ഉള്ളത്. അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് താൻ ഡിജിപിക്ക് കത്തയച്ചിട്ടുണ്ടെന്നും’ ബിന്ദു കൃഷ്ണ പറഞ്ഞു.
മന്ത്രിയുടെ തലയില്‍ ചൂട് പായസം വീണ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയിലാണ് മന്ത്രിയുടെ തലയിൽ ചൂട് പായസം വീണത്. കൊല്ലം കെ.എസ്.ആ.ര്‍ടി.സി ഡിപ്പോയില്‍വെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. അവിടെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പായസ വിതരണം നടന്നിരുന്നു. ഇത് ആൾക്കൂട്ടത്തിനിടയിൽ വച്ച് അബദ്ധത്തിൽ മന്ത്രിയുടെ തലയിലേക്ക് വീഴുകയായിരുന്നു.
സാധനങ്ങൾ എടുത്ത് പണം പെട്ടിയിലിട്ടു പോകാം; വീട്ടമ്മമാരുടെ ‘കൃഷിയിട’ത്തിലേക്ക് പോയാലോ?
പ്രദേശത്തെ വീട്ടമ്മമാരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിന് പിന്നിൽ
വഴിയരികിലെ കടയിൽനിന്ന് ആവശ്യമുള്ള ഫ്രഷ് പച്ചക്കറികളും നാടൻ ഉൽപന്നങ്ങളും എടുക്കാം പണം പെട്ടിയിൽ ഇടുകയോ ക്യൂആർ കോഡ് വഴി സ്കാൻ ചെയ്ത് നൽകുകയോ ചെയ്യാം ചോദിക്കാനും പറയാനും വിൽപനക്കാരില്ല. ശ്രദ്ധനേടി ഒരു കൂട്ടം വീട്ടമ്മമാരുടെ കൃഷിയിടം എന്ന പുതുയിടം. കോട്ടയം ജില്ലയിലെ തോട്ടയ്ക്കാട് – കുറ്റിക്കൽ റോഡിൽ ചുണ്ടമണ്ണിൽ പടിയിലാണ് ‘ഓണസ്റ്റി ഷോപ്പ്’ മാതൃകയിൽ കൃഷിയിടം എന്ന പേരിൽ വേറിട്ട കിയോസ്ക് പ്രവർത്തിക്കുന്നത്. പ്രദേശത്തെ വീട്ടമ്മമാരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിന് പിന്നിൽ.
വീടുകളിൽ സ്വന്തം ആവശ്യത്തിനായി ജൈവരീതിയിൽ കൃഷി ചെയ്ത് ബാക്കി വരുന്ന കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ കിയോസ്ക് ആരംഭിച്ചത്. ഫ്രഷ് പാൽ, മുട്ട, പഴങ്ങൾ, കിഴങ്ങു വർഗങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്ക് പുറമേ ഫലവൃക്ഷത്തൈകളും ഇവിടെ വിൽപനയ്ക്കുണ്ട്. ഓരോ ഉൽപന്നത്തിന് മുന്നിലും വില കൃത്യമായി എഴുതിവെച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സാധനങ്ങൾ എടുത്ത ശേഷം പണം അവിടെയുള്ള പെട്ടിയിൽ നിക്ഷേപിക്കുകയോ ഡിജിറ്റലായി കൈമാറുകയോ ചെയ്യാം. ഏത് വീട്ടിൽ നിന്നുള്ള ഉൽപന്നമാണെന്ന് മനസ്സിലാക്കാൻ പ്രത്യേക ബോർഡും കടയിലുണ്ട്.
തപാലിൽ കഞ്ചാവ് ഇടപാട്;എക്സൈസിന് നേരെ അഴിച്ചുവിട്ട 20 വളർത്തുനായ്ക്കൾക്ക് ബിസ്ക്കറ്റ് നൽകി 19കാരനെ പൂട്ടി
മേഘാലയയിൽ നിന്നാണ് പോസ്റ്റ് ഓഫീസ് വഴി പ്രതികൾ കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം
തപാൽ വഴി അന്തർസംസ്ഥാന കഞ്ചാവ് കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ ഇരുപതോളം വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം. എന്നാൽ ആക്രമിക്കാനെത്തിയ നായ്ക്കളെ ബിസ്കറ്റുകൾ നൽകി തന്ത്രപരമായി ശാന്തരാക്കിയും തുരത്തിയോടിച്ചും എക്സൈസ് സംഘം 19-കാരനായ പ്രതിയെ സാഹസികമായി കീഴടക്കി. കൊല്ലങ്കോട് പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി 7.34 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ കൊല്ലങ്കോട് താടനാറ ത്രാമണി സ്വദേശി ജിജിറ്റിനെയാണ് (19) എക്സൈസ് സംഘം വലയിലാക്കിയത്.
ചിറ്റൂർ എക്സൈസ് സർക്കിൾ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡ്, കൊല്ലങ്കോട് എക്സൈസ് റേഞ്ച് എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് ഈ സാഹസിക ദൗത്യം പൂർത്തിയാക്കിയത്. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് ജിജിറ്റിന്റെ പേരിൽ കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ മേഘാലയയിൽ നിന്ന് തപാൽ പാഴ്സലായി കഞ്ചാവ് എത്തിയത്.
കേസുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് തെക്കേ പാവടി സ്വദേശികളായ ആർ.സഞ്ജയ് (22), ആർ.രാഹുൽ (26) എന്നീ സഹോദരങ്ങളെ എക്സൈസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ മുഖ്യപ്രതി ജിജിറ്റ് നാട്ടിലെത്തിയെന്ന് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന് (ATS) ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലങ്കോട്ടും പാലക്കാട്ടും പുലർച്ചെ ഒരേസമയം റെയ്ഡ് നടത്തിയത്.
തിരുവനന്തപുരം കോര്‍പറേഷനിലെ എൽഡിഎഫ്-ബിജെപി സംഘര്‍ഷം: മേയർ വി വി രാജേഷും ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍
നാല് കേസുകളാണ് സംഭവത്തില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്
തിരുവനന്തപുരം കോർപറേഷനിലെ എൽഡിഎഫ്-ബിജെപി സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ്, മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎമ്മിന്റെ പരാതിയിലാണ് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ശിവന്‍കുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.
നാല് കേസുകളാണ് സംഭവത്തില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മേയര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നും എഫ്ഐആറില്‍ ഉണ്ട്. എല്‍ഡിഎഫ് കൗണ്‍സിലര്‍ എസ് പി ദീപക് ബിജെപി കൗണ്‍സിലറെ ചവിട്ടിയെന്നും എഫ്ഐആറില്‍ പറയുന്നു.
തിരുവനന്തപുരം നഗരസഭയില്‍ ഇന്നലെയാണ് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ചൂണ്ടിക്കാട്ടിയും കാപ്പാ കേസ് പ്രതിയായ കൗണ്‍സിലര്‍ സുഗതന്റെ രാജി ആവശ്യപ്പെട്ടും എൽഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരംഭിച്ച പ്രതിഷേധസമരം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷമുണ്ടായതോടെ നഗരസഭയുടെ പുറത്ത് റിലേ സത്യാഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കോര്പറേഷന് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതും സാഹചര്യം വഷളാക്കി.
തിരുവനന്തപുരത്ത് നാല് വർഷം മുമ്പ് നടന്ന സംഘർഷത്തിൽ മുൻ സി എസ് ഐ ബിഷപ്പിനും എംഎൽഎ പ്രവീണിനുമെതിരെ കേസ്
നാല് വർഷം മുമ്പുണ്ടായ സംഭവത്തിൽ മുൻ ബിഷപ്പ് ധർമരാജ് റസാലം 16 പേർക്കെതിരെയാണ് കേസെടുത്തത്
തിരുവനന്തപുരത്ത് സി.എസ്.ഐ ദക്ഷിണകേരള മഹായിടവക ആസ്ഥാനത്തുള്ള പാളയം എം.എം പള്ളി കയ്യേറിയ സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. നാല് വർഷം മുമ്പുണ്ടായ സംഭവത്തിൽ മുൻ ബിഷപ്പ് ധർമരാജ് റസാലം 16 പേർക്കെതിരെയാണ് കേസെടുത്തത്.
ധർമരാജ് റസാലം,സെക്രട്ടറി ടി.ടി.പ്രവീൺ,നിബു ജേക്കബ് വർക്കി,റസലയ്യൻ,സദേഷ് കുമാർ,അഖിൽ ദാസ്,സിബിൻ കല്ലുവിളയിൽ,ദേവരാജ്,സന്തോഷ് കുമാർ,വിൻസെന്റ് റസലയ്യൻ, സജി.എൻ.സ്റ്റുവർട്ട്,പി.രോഹൻ, പ്രവീൺ രാജ്,ഉമ്മൻ ജോർജ്,യു.എസ്.ഫ്രാൻസിസ്, ആർ.എസ്.റോസ് മിലാൻ ഡാനിയൽ എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ടി ടി പ്രവീൺ നിലവിൽ തമിഴ്നാട് എംഎൽഎയാണ്.
2022 ഏപ്രിൽ 29-നാണ് സംഭവം നടന്നത്. ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം മറികടന്ന് മുൻ ബിഷപ്പ് ധർമരാജ് റസാലത്തിന്റെ നേതൃത്വത്തിൽ ഭരണസമിതി പിരിച്ചുവിടുകയും എം.എം. പള്ളിയെ കത്തീഡ്രലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വത്ത് തട്ടിയെടുക്കാനുള്ള ബിഷപ്പിന്റെയും അനുയായികളുടെയും നീക്കമെന്ന് ആരോപിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തി.





